സോളിഡാരിറ്റി തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിന് ശേഷം സെക്രട്ടേറിയറ്റ് അംഗങ്ങളുമായി ഒരു ദൂര യാത്ര പോകണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും തുടരെ വന്ന സംഘടനാ പരിപാടികളും റമദാനും അതിന് അവസരമൊരുക്കിയില്ല.
ട്രിപ്പിനെ കുറിച്ചുള്ള തീരുമാനങ്ങൾ ഒരുവഴിക്കും അടുക്കാതായപ്പോൾ ട്രിപ്പ് കൺവീനറായി ഇഹ്സാനിനെ നിയമിച്ചു. പിന്നീട് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമായി. അങ്ങനെ മറയൂരിലേക്ക് പോകാം എന്ന തീരുമാനത്തിൽ എത്തി.
റമദാൻ കഴിയുന്നതോട് കൂടി തുടരെ വരുന്ന ശനി ഞായർ ദിവസങ്ങളെല്ലാം കല്യാണങ്ങളും വിരുന്നുകളും കൊണ്ട് വീർപ്പുമുട്ടിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല ഇടദിവസങ്ങളിൽ യാത്ര തിരിക്കാം എന്ന കടുത്ത തീരുമാനമെടുത്തു. ജോലിയുള്ളവരാണെക്കിലും അതല്ലാതെ വേറെ നിർവ്വാഹമില്ലായിരുന്നു. പലരുടേയും ഭാര്യമാർ ട്രോളി തുടങ്ങിയിരുന്നു. നിങ്ങൾ ഇപ്രാവിശ്യമെങ്കിലും എങ്ങോട്ടേലും പോവോ എന്ന കളിയാക്കലുകൾ ചിലരുടെയെങ്കിലും ചങ്കിൽ കൊള്ളുന്നുമുണ്ടായിരുന്നു. മാനനഷ്ടം സഹിക്കവയ്യാതെ എല്ലാവരും മുൻകൂട്ടി തന്നെ ജോലിയിൽ നിന്ന് ലീവ് തരപ്പെടുത്തി.
പോകുന്ന സ്ഥലത്തെക്കുറിച്ച് വല്ല്യ ചർച്ചയൊന്നും ഉണ്ടായിരുന്നില്ല എന്ന് വേണേൽ പറയാം. ഒന്ന് രണ്ട് സ്ഥലത്തെ കുറിച്ച് പറഞ്ഞുവെങ്കിലും അനീസും സിറാജ്ക്കയും പോയി വന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ മറയൂർ മഡ് ഹൗസ് തന്നെ മതിയെന്നുറപ്പിച്ചു.
ഒരുപക്ഷെ അവരുടെ യാത്രാ വിവരണത്തിൽ എല്ലാരും ഫ്ലാറ്റായി എന്ന് പറയാം. നല്ല തണുപ്പുള്ള സ്ഥലമാണ്. തരക്കേടില്ലാത്ത റേറ്റ് ആണ്. പ്രൈവറ്റ് വെള്ളച്ചാട്ടം. തണുത്ത വെള്ളത്തിൽ നീരാട്ട്. മഡ് ഹൗസിൽ താമസം. നല്ല ഉഷാർ ബാർബിക്യു. രാത്രി ചപ്പാത്തി ചിക്കൻ കറി രാവിലെ പുട്ടും കടലയും. സബാഷ്..!! ഇത് മതിയെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
പിന്നീട് യാത്രയെക്കുറിച്ച് ആരും മിണ്ടിയില്ല. പിന്നെ മെയ് രണ്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്. പലരും യാത്ര പോകുന്നതിൻറെ തലേ നാൾ വരെ പല തിരക്കിട്ട ഓട്ടത്തിലായിരുന്നു. പടച്ചവൻറെ അനുഗ്രഹം കൊണ്ട് എങ്ങനെയെങ്കിലും ഒന്ന് പോയാല്‍ മതി എന്ന ചിന്ത മാത്രമായിരുന്നു. കാരണം അത്രമേൽ കൊതി എല്ലാവരിലും ഉണ്ടായിരുന്നു എന്നത് തന്നെ.
യാത്ര പോകുന്നതിൻറെ ഏതാനും ദിവസം മുമ്പാണ് പ്രസിഡൻറ് അനീസ് റിസോർട്ടിൻറെ യൂട്യൂബ് ലിങ്കും ഫോട്ടോസും പങ്കുവെച്ചത്. പോകുന്ന വണ്ടിയെ കുറിച്ചുപോലും ചർച്ച ചെയ്തത് അവസാന ദിവസങ്ങളിലാണ്. സുബഹി നമസ്‍കാരത്തിന് ശേഷം പുറപ്പെടാം. പോകുമ്പോൾ പൊള്ളാച്ചി വഴി കയറി മൂന്നാർ വഴി ഇറങ്ങാം എന്നും ധാരണയായി.
പിന്നെയുള്ളത് എല്ലാവരും സമയത്തിന് എത്തണം എന്നുള്ളതാണ്. കൊടുങ്ങല്ലൂർ ഉള്ളവർ തലേ ദിവസം തന്നെ സോളിഡാരിറ്റി ഓഫീസിൽ വന്ന് തമ്പടിച്ചിരുന്നു. ചാവക്കാട് വടക്കാഞ്ചേരി തൃശൂർ ടീം രാവിലെ നേരത്തെ എത്താം എന്നും പറഞ്ഞു. സംഭവം ഇങ്ങനെ ഒക്കെയാണെങ്കിലും രാവിലെ പെയ്ത മഴയിൽ കാര്യങ്ങൾ ഒരിത്തിരി കൈവിട്ടു. മുല്ലശ്ശേരിയില്‍ വരാം എന്ന് പറഞ്ഞ റഹീംകാനെ ചാവക്കാട് പോയി എടുത്ത് തൃശ്ശൂർക്ക് പോകേണ്ടി വന്നു. ഏകദേശം 6 മണിക്ക് ഇറങ്ങാം എന്ന് വിചാരിച്ചിരുന്നെങ്കിലും 6:45 ആയി ഇറങ്ങാൻ.
യാത്രാ അമീറും ട്രിപ്പ് കൺവീനറുമായ ഇഹ്‌സാൻ രണ്ട് വണ്ടിയിലും കയറേണ്ടവരെ നിശ്ചയിച്ചു. എങ്ങനെയൊക്കെയോ അളിയന്മാർ ടീം ഒരു വണ്ടിയിലായി. അനീസ്-സിറാജിക്ക, ഞാൻ-ഇഹ്‌സാൻ.നമ്മുടെ ജനറൽ സെക്രട്ടറി ഷെക്കീർക്ക മാത്രമാണ് അപരനായി ഉണ്ടായിരുന്നത്. മറ്റൊരു വണ്ടിയിൽ ഫൈസൽക്ക, റഹീംക്ക, ഷാഹിൻക്ക & സുഹൈൽക്ക തുടങ്ങിയ വമ്പൻ ടീം. ഞങ്ങൾ പ്രാർത്ഥനയോടെ ഹിറാ മസ്ജിദിൽ നിന്ന് യാത്ര ആരംഭിച്ചു. പോകും വഴി അനീസിനെ എടുക്കാമെന്നായിരുന്നു ധാരണ.
ആദ്യ സ്റ്റോപ്പ് ഇന്ധനം നിറക്കാൻ പമ്പിൽ. വഴിയിൽ നിന്ന് കയറിയ പ്രസിഡൻറ് മറ്റു വണ്ടിയിൽ ഉള്ളവരെ സലാമാക്കി ഇരുവണ്ടികളുടെയും ഫോട്ടോ വീഡിയോ ഒക്കെ പകര്‍ത്തുന്നുണ്ടായിരുന്നു. അവിടെന്ന് നേരെ കുതിരാൻ വഴി കയറി പാലക്കാടൻ കുഞ്ഞു ഗ്രാമങ്ങൾ കടന്നുള്ള യാത്ര. വിശപ്പിൻറെ വിളി ഉള്ളതുകൊണ്ടാണ് എന്ന് തോന്നുന്നു ഇരു വണ്ടിയിലുള്ളവരും ആകെ കലുഷിതമായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ് വഴി നിരന്തരം കമന്റുകൾ നിറഞ്ഞൊഴുകി. ഏകദേശം 8:15 ഓടു കൂടി തമിഴ്‌നാട് ബോര്‍ഡറോട് അടുത്ത് ഒരു ചെറിയ ടൗണിൽ ചായ കുടിക്കാനായി ഇറങ്ങി.
നല്ല ലളിതകോമളമായ ഭക്ഷണം ഇടിയപ്പവും ഇഡ്ഡലിയും സാംബാർ ചട്ണി പിന്നെ ഒരു ഗംഭീര ചായയും. ഇപ്പോഴും ആ ചായയുടെ സ്വാദ് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞ് നിൽക്കുന്നു. അങ്ങനെ ആ കട വെളുപ്പിച്ചതിന് ശേഷം പൊള്ളാച്ചി കേറി കാട്ടിലൂടെയുള്ള യാത്ര തുടർന്നു. നല്ല ഇടുങ്ങിയ വഴിയികളിലൂടെ അതി സൂക്ഷ്മമായി ഇച്ചാനു (ഇഹ്‌സാൻ) വണ്ടിയോടിച്ചു. തലേന്ന് വരെ ഓടി തളർന്ന എൻ്റെ കയ്യിൽ നിന്ന് അവൻ നേരത്തെ വണ്ടിയുടെ ചാവി കൈയ്യിലാക്കിയിരുന്നു. രണ്ടാമത്തെ വണ്ടിയുടെ വളയം സുഹൈൽക്കയുടെ കയ്യിൽ ഭദ്രമായിരുന്നു. ഇത് ഞാൻ ആർക്കും വിട്ടുതരില്ലെന്നുള്ള മട്ടിലായിരുന്നു പുള്ളിയെങ്കിലും പിന്നെ പിന്നെ കഥ മാറിത്തുടങ്ങി. മൂത്രമൊഴിക്കാനും മറ്റും നിർത്തുന്ന ഇടവേളകളിൽ ഇരുവണ്ടിയിലുള്ളവരും പരസ്പരം കാര്യങ്ങൾ തിരക്കി തമാശകൾ പറഞ്ഞും കയ്യിലുള്ള സ്നാക്സ് കൈമാറിയുമൊക്കെ ഒരുമിച്ചുള്ള യാത്രയുടെ ഓളം നിലനിർത്തി. ഇടക്കെപ്പഴോ വണ്ടി നിർത്തിയ സാഹചര്യത്തിൽ ഒരാൾ പ്രസിഡന്റിനോട് എന്തോ കാര്യമായി അനുവാദം ചോദിക്കുന്നത് കണ്ടു. പിന്നെ കണ്ടത് ത്രീഫോർത് ഇട്ട് വരുന്ന സുഹൈൽകാനെ ആണ്. തൻറെ വേഷം ട്രിപ്പിൻറെ മാന്യതയെ ബാധിക്കില്ലലോ എന്ന് ഉറപ്പ് വരുത്തിയതാണ്.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു ട്രിപ്പ് ചെയർമാന്റെ കുറവിനെക്കുറിച്ച് സിറാജിക്ക സൂചിപ്പിക്കുക മാത്രമല്ല ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കയും ചെയ്തു. ആയതിനാൽ കാറിൻറെ മുൻസീറ്റിൽ നിന്ന് അനങ്ങില്ല എന്നാണ് വ്യവസ്ഥ. ചെയർമാനിന്റെ പരമാധികാരം ഉപയോഗപ്പെടുത്തി വണ്ടിയിലെ പാട്ടുകൾ മാറ്റുന്ന ചുമതല അദ്ദേഹം ഏറ്റെടുത്തു. മൂ.രി എന്തോ കൈവശം കൊടുത്തത് പോലെ മൂപ്പരുടെ പുതിയ പാട്ടുകളാണ് അതികനേരവും കേൾക്കേണ്ടി വന്നത്. ഉറങ്ങുകയല്ലെങ്കിലും ഉറക്കം നടിച്ച് വാ പൊളിച്ച് ഉറങ്ങാനുള്ള പ്രത്യേക കഴിവ് ചെയർമാൻ ഇടക്കിടക്ക് പുറത്തെടുത്തുകൊണ്ടിരുന്നു.
ചെക്ക് പോസ്റ്റുകൾ പലതും കടന്നു. ഓരോ ചെക്ക് പോസ്റ്റിലും ഞാൻ തന്നെ കയറി ഇറങ്ങി. അത് പി.ആറിൻറെ പണിയാണ് എന്നും അത് ഗംഭീരമായി നിർവഹിച്ചു എന്നും എന്നെ പൊക്കി പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങാതെ ഒപ്പിക്കാൻ എല്ലാവരും മത്സരിച്ചു.
ഉച്ച ഭക്ഷണത്തിനായി മറയൂർ അടുത്ത് ഹോംലി മീൽസ് കിട്ടുന്ന ഒരു കുഞ്ഞി കടയിൽ നിർത്തി. ഇലയിട്ട് ഊണ് കഴിക്കാൻ തയ്യാറെടുത്തു. ഞങ്ങൾ 9 ആളുണ്ട്. ഞങ്ങൾ കയറിയതോടെ കട നിറഞ്ഞു ആകെ തിക്കും തിരക്കായി. എന്തൊക്കെ വിളമ്പി ഇനി എന്തൊക്കെ വിളമ്പണം എന്ന് കടക്കാർക്ക് തന്നെ ബോധല്ലാത്ത അവസ്ഥ. എന്തിന് പറയുന്നു എണ്ണ ചൂടാവും മുമ്പ് പപ്പടം വറുത്ത് നല്ല ഇലാസ്റ്റിക് ലോങ്ങ് ലാസ്‌റ്റിക്ക് പപ്പടമാണ് കിട്ടിയത്. കറികൾ പലതും മേശയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്തിപ്പെടാൻ കുറേ പാടുപെട്ടു. നല്ല നാടൻ ഊണ് വിത്ത് ഓംലറ്റ്. സംഭവം പൊളിച്ചു. എന്തെന്നില്ലാത്ത ഒരു അനുഭൂതി. മനസ്സും വയറും നിറഞ്ഞു.
മഡ് ഹൗസ് ഓണർ രാജാ അണ്ണനെ നിരന്തരം ബന്ധപെടുന്നുണ്ടായിരുന്നു. അദ്ദേഹവും നമ്മളെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. മറയൂർ എത്തിയതോടെ പ്രമുഖ മൊബൈൽ നെറ്റ് വർക്കുകല്ലാം പണിമുടക്കി. ജിയോ ബി.എസ്.എൻ.എൽ മാത്രം തലയുയർത്തി നിന്നു. ബി.എസ്.എൻ.എലിൽ റേഞ്ച് ഉണ്ട് എന്ന് മാത്രം നെറ്റ് വേണമെങ്കിൽ ജിയോ തന്നെ വേണം. ഇരുവണ്ടിയിലും ഒരു ജിയോ കണക്ഷനുണ്ടായിരുന്നു. അവർക്ക് വലിയ രാജകീയ പദവികിട്ടിയ അനുഭൂതിയായിരുന്നു. പാട്ട് വെക്കണമെങ്കിലും വീട്ടിലേക്ക് വിവരങ്ങൾ അറിയിക്കണമെങ്കിലും നെറ്റ് വേണം എന്ന അവസ്ഥയുള്ളത് കൊണ്ട് അവരെ ആശ്രയിക്കയല്ലാതെ നിർവ്വാഹമില്ലായിരുന്നു. ഞാൻ കയറിയ വണ്ടിയിലെ ജിയോ പ്രമുഖൻ നമ്മുടെ ചെയർമാൻ കൂടിയായ സിറാജിക്ക ആയിരുന്നു. മറുവണ്ടിയിൽ സുഹൈൽക്കയും.
മുന്നാറിൽ നിന്നും 2കി.മി അകലെ, ചിന്നാർ വനത്തിനകത്തേക്കാണ് എത്തേണ്ടത്. ഇടുക്കി ജില്ലയിലെ മറയൂർ ഗ്രാമത്തിന് അടുത്താണ് ഈ മഡ് ഹൗസ് അഥവാ മൺവീടുള്ളത്. മറയൂർ ഗ്രാമത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞതാണ്. ചുറ്റിലും പച്ച പുതച്ചുകിടക്കുന്ന മലനിരകളും അവയെ തലോടുന്ന കോടമഞ്ഞും. കൂട്ടിന് ഞാനുമുണ്ട് എന്ന് പറഞ്ഞ് ചാറ്റൽ മഴയും പെയ്തിറങ്ങി. നല്ല തണുത്ത കാലാവസ്ഥ. മഴ കനക്കും മുമ്പ് ആദിവാസി കോളനിക്കടുത്തെ അമ്പലപ്പറമ്പിൽ വണ്ടി പാർക്ക് ചെയ്തു. അവിടെന്ന് മുന്നോട്ടുള്ള വഴി കാല്‍നടയോ 2 ജീപ്പിലോ അല്ലാതെ പോകാൻ സാധിക്കുകയില്ല.
ഏറെ നേരം യാത്ര ചെയ്‌ത ക്ഷീണം ക്ഷണനേരം കൊണ്ട് കണ്ണിലെ കാഴ്ച്ചകള്‍ മെയ്യില്‍ നിന്ന് മായ്ച് കളഞ്ഞു. 2 കി.മി കൂടി യാത്ര ചെയ്‌താൽ മഡ് ഹൗസിലെത്താം എന്ന ചിന്ത അതുവരെയില്ലാത്ത കൗതുകം അണപൊട്ടിച്ചു.
രണ്ട് ജീപ്പുകൾ തരപ്പെടുത്തി വീണ്ടും യാത്ര തുടർന്നു. ചെയർമാൻ എപ്പോഴത്തെയും പോലെ വണ്ടിയുടെ മുൻസീറ്റിൽ തന്നെ ആസനസ്ഥനായി. മഴ വരും മുമ്പ് മലകയറണമെന്ന ദൃഢനിശ്ചയം ഡ്രൈവർമാർക്കുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്തതും ഒറ്റ പാച്ചലായിരുന്നു.
തുടക്കത്തിൽ വളരെ സുഖമായി ജീപ്പുകൾ കുതിക്കുന്നതാണ് കണ്ടതെങ്കിൽ പിന്നെ കണ്ടത് കിതക്കുന്നതാണ്. വഴിയാണ് എന്ന് സ്വപ്നത്തിൽ ചിന്തിക്കാത്ത പാറകളും കയറ്റങ്ങളും താണ്ടി ജീപ്പുകൾ എട്ടുകാലി അള്ളിപിടിച്ച് കയറും പോലെ മുന്നോട്ടുനീങ്ങി. കൂടെ ചെയർമാന്റെയും അനീസിന്റെയും വാചകമടികൾക്ക് ഒരു കുറവുമുണ്ടായില്ല. ഇതൊക്കെ എന്ത് ഇനി വരാൻ പോവുന്നതല്ലേ ഉള്ളൂ എന്ന മട്ടായിരുന്നു. പൊടുന്നനെ അതാ മുന്നിലെ ജീപ്പ് ചെരിയുന്നതാണ് കണ്ടത്. വഴിയിലെ പാറക്കൽ ഇളകി മാറിയിരിക്കുകയായിരുന്നു. ജീപ്പിൻറെ ഒരു ചക്രം വായുവിലാണ് കൂടെ ജീപ്പിലുള്ളവരുടെ കണ്ണുകളും. ഒരുപക്ഷെ വണ്ടിയിലുള്ളവരുടെ പ്രാണവായു കൂടെ പുറംതള്ളുമോ എന്ന് തോന്നുമാറ് വാ പൊളിച്ചിരിക്കുയായിരുന്നു എല്ലാവരും. ഇത് കണ്ടിട്ടും ചെയർമാൻ കുലുങ്ങിയില്ലന്ന് പറയാൻ പറഞ്ഞു.
വണ്ടി ഗിയറിലിട്ട് ഡ്രൈവർമാർ ചാടിയിറങ്ങി ഇളകിയകല്ലുകൾ യഥാ സ്ഥാനത്തുറപ്പിക്കാൻ തുടങ്ങി. കൂടെ ഇരു ജീപ്പിലുള്ളവരും ഇറങ്ങിയെങ്കിലും അത് ആരാണ് കൂടുതൽ പേടിച്ചത് എന്നതിന്റെ സെൻസസ് എടുക്കാനായിരുന്നു എന്ന് മാത്രം.
ഡ്രൈവർ ചേട്ടൻമാർ അവരുടെ പണി എളുപ്പം തീർത്ത് വീണ്ടും വണ്ടിയെടുത്ത് ഞങ്ങളേം കൊണ്ട് കുതിച്ചു. ഇതൊന്നും അവരെ തീരെ അലട്ടുന്ന വിഷയമേ അല്ലാ എന്ന് മനസ്സിലായി. മഴ പെയ്തിറങ്ങുന്ന ചളിയിലൂടെ ടൺ കണക്കിന് ഭാരമുള്ള മരത്തടികൾ ജീപ്പിൽ വെച്ചുകെട്ടി കുന്നും മലയും കയറി ഇറങ്ങുന്ന അവർക്കുണ്ടോ പേടി. എങ്കിലും ചെയർമാന്റെ അഭിപ്രായത്തിൽ മുന്നിലെ ജീപ്പ് ഡ്രൈവർക്ക് എക്സ്പീരിയൻസ് പോരായിരുന്നു. അദ്ദേഹത്തിനത് ജീപ്പിൻറെ ആദ്യ ഒടിയില്‍ നിന്ന് തന്നെ മനസ്സിലായിരുന്നു എന്നാണ് പറഞ്ഞത്.
ഗഹനമായ ചർച്ചകൾക്കിടയിൽ ഞങ്ങൾ മഡ് ഹൗസ് എത്തിയതറിഞ്ഞില്ല. അപ്പഴേക്കും മഴ കനത്തുതുടങ്ങിയിരുന്നു. രാജാ അണ്ണൻ ഞങ്ങളെ കാത്തിരിക്കായിരുന്നു. അപ്പഴേക്കും മഴ കനത്തിരുന്നു. ഞങ്ങൾ വണ്ടിയിൽ നിന്നറങ്ങിയോടി ഒരു ഷെഡിനു കീഴിലേക്ക് കയറി നിന്നു. ആ ഷെഡിന്റെ ഉൾചുമരിനോട് ചേർന്ന് യൂകാലി തടികൾ വെച്ചുകെട്ടി ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. മേൽക്കൂര, ഉണങ്ങിയ ഇഞ്ചിപ്പുല്ല് വെച്ച് മേഞ്ഞിരിക്കുന്നു. നടുത്തളത്തിൽ തലേ ദിവസം ക്യാമ്പ് ഫയറിന് വേണ്ടി കത്തിച്ച മരത്തടികളുടെ ചാരം കുമിഞ്ഞുകിടക്കുന്നു. അരികിൽ ഒരു കുഞ്ഞു ബാർബിക്യു ഗ്രിൽ പുകപിടിച്ച് കിടക്കുന്നു. ഒരു മൂലയിൽ സ്പീക്കറും ആംപ്ലിഫയറുമിരിക്കുന്നു. ഇതാണ് ഇന്നത്തെ ഞങ്ങളുടെ പ്രധാന ഇരിപ്പിടവും ഉല്ലാസ കേന്ദ്രമെന്നും ഒറ്റനോട്ടത്തിൽ പിടികിട്ടി.
അപ്പഴേക്കും നാലുമണി ചായ തയ്യാറായിരുന്നു. അവിടെന്ന് ഒറ്റ ഓട്ടത്തിന് അടുത്ത ഷെഡിനു കീഴിലേക്ക്. അവിടെ രണ്ട് വലിയ മേശകളുണ്ട്, ഇരിക്കാൻ ചുമരിനോട് ചേർന്ന് യൂകാലിത്തടികളിൽ തീർത്ത ഇരിപ്പിടങ്ങളും. പിന്നെയാണ് മനസ്സിലായത് ഈ മഡ് ഹൗസ് മൊത്തം പണിതിരിക്കുന്നത് യൂക്കാലി തടികൾ അടക്കി കെട്ടിയാണ് എന്ന്. അതിനെ ഘട്ടം ഘട്ടമായി മണ്ണ് പൊതിഞ്ഞാണ് ചുമരുകളുണ്ടാക്കിയിരിക്കുന്നത്. മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് ഇട്ടതിന് ശേഷം ഉണങ്ങിയ ഇഞ്ചി പുല്ല് വെച്ച് മേഞ്ഞിരിക്കുകയാണ്. ഇതെല്ലാം നോക്കി കണ്ട് മനസിലാകുന്നതിനിടയിൽ നല്ല കട്ടൻചായ കുടിച്ച് തീർന്നതറിഞ്ഞില്ല. ആവശ്യക്കാർക്ക് വേണ്ടുവോളം കുടിക്കാനുള്ള ചായ സമാവറിൽ ആവോളമുണ്ടായിരുന്നു.
മഴ കുറയുന്ന ലക്ഷണമൊന്നുമില്ല. ഞങ്ങൾ ചായ കുടിച്ച് ഫ്രഷായി റൂമിലേക്കു നടന്നു. മരത്തടികൾ വെച്ചുകെട്ടിയ പടികൾ കയറി റൂമിലേക്കു കടന്നു. ഫാനും എ/സിയും ഇല്ലാത്തൊരിടം. ഫോണും മറ്റും ചാർജ് ചെയ്യാനാനുള്ള സംവിധാനങ്ങൾ ഉണ്ട്. റൂമിലെ തറ കളിമണ്ണ് മെഴുകിയിരിക്കുന്നു. റൂമിന്റെ അതെ വീതിയിലാണ് കാട്ടിലും സംവിധാനിച്ചിട്ടുള്ളത്. അതും യൂക്കാലി മരത്തടികൾ വെച്ച് കെട്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു മീതെ നല്ല മേത്തരം ബെഡുകളും പുതപ്പും തലയിണയും ഒരുക്കിയിട്ടുണ്ട്.
ബെഡ് കണ്ടതും പലർക്കും വെറുതെ ക്ഷീണം വന്നുതുടങ്ങി. പ്രസിഡന്റ് എല്ലാവരെയും നമസ്കാരത്തിന് ക്ഷണിച്ചു. എല്ലാവരും വേഗം വുളുവെടുത്ത് വന്ന് നമസ്‌കാരത്തിനായി അണിനിരന്നു. തണുത്ത കാലാവസ്ഥയിൽ നല്ല തണുത്ത വെള്ളത്തിൽ വുളുവെടുത്ത് നില്കുന്നത് അൽപ്പം സാഹസമായിരുന്നു. ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ സുബഹിക് എന്താവും അവസ്ഥ എന്ന് അല്പം വിറയോടെ വെറുതെ ഒന്ന് ചിന്തിച്ചുനോക്കി. ളുഹറും അസ്വറും ജംഉം കസ്വറുമായാണ് നമസ്കരിച്ചത്. നമസ്കാരം കഴിഞ്ഞതും രാജാ അണ്ണന്റെ വിളിയെത്തി.
എല്ലാവരും വെള്ളച്ചാട്ടതില്‍ കുളിക്കാനുള്ള തയ്യാറെടുപ്പിൽ ഡ്രസ്സ് മാറി വന്നു. മഡ് ഹൗസിൽ നിന്ന് അൽപ്പം കൂടെ മാറി ഒരു വെള്ളച്ചാട്ടമുണ്ട്. അങ്ങോട്ട് പുറത്തു നിന്ന് ആർക്കും പ്രവേശനമില്ല. ഇവിടെ വരുന്നവർക്ക് മാത്രമേ അത് ഉപോയോഗിക്കാൻ പറ്റൂ. ഞങ്ങൾ നടന്നു തുടങ്ങി. ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും പിന്നെയും കയറി ഇറങ്ങി മുന്നോട്ട്. എന്നാൽ ഇപ്രാവശ്യം കാൽനടയായി എന്ന് മാത്രം. ഇടക്കൊരു സ്ഥലത്തു വെച്ച് ചെരുപ്പഴിച്ച് വെക്കാൻ നിർദേശം വന്നു. രാജാ അണ്ണെന്റെ അളിയനാണ് ഞങ്ങളുടെ കൂടെ വന്നത്. പവിത്രമായ സ്ഥലമായത് കൊണ്ടല്ലാട്ടോ ചെരുപ്പഴിച്ചത്. ഇനി അങ്ങോട് ചെരിപ്പിട്ട് ഇറങ്ങിയാൽ ഒരുപക്ഷെ തണ്ടെല്ല് വെള്ളമാവാൻ സാധ്യതയുണ്ട് എന്നത് കൊണ്ടാണ്. നിരന്തരം വെള്ളമൊഴുകി പാറക്കല്ലില്‍ പൂപ്പലും വഴുക്കലും ആവോളമുണ്ടായിരുന്നു.
മുന്നോട്ടുള്ള വഴികൾ ചെറു അരുവികളും അതിലെ ചെറുകല്ലുകളും കാട്ടിലെ വൈവിധ്യങ്ങളാർന്ന സസ്യങ്ങളെയും കൊണ്ട് സമ്പന്നമായിരുന്നു. നല്ല കുളിര്‍ കാറ്റില്‍ പച്ചപ്പിനിടയിലൂടെ ഒഴുകുന്ന തണുത്ത അരുവികൾ മനസ്സിനും കാലുകൾക്കും ഒരുപോലെ കുളിരേകിയിരുന്നു.
പരസ്‌പരം കൈകൾ കോർത്ത് കയറ്റങ്ങളിലും ഇറക്കങ്ങളിലും കൈത്താങ്ങായി കൂടെ നിന്ന് ഒരുപക്ഷെ ഒരുഘട്ടത്തിൽ തികച്ചും അപരിചിതരായവർ പരസ്പരം സഹായിക്കുന്നു. പിന്നീട് ഒന്നിച്ചൊരു ലക്ഷ്യത്തിലേക്കുള്ള പ്രയാണം. അതെ, യാത്രകൾ നമ്മെ പലതും പഠിപ്പിക്കുന്നു. പലതിനും നമ്മെ പ്രാപ്തരാക്കുന്നു. നമ്മൾ പൊതിഞ്ഞു വെച്ച പല വികാരങ്ങളും നമ്മളറിയാതെ നമ്മളിൽ നിന്ന് പ്രവഹിക്കുന്നു. സ്നേഹത്തിന്റെ, കരുതലിന്റെ, ചേർത്തുപിടിക്കലിന്റെ ആനന്ദം നമ്മളനുഭവിക്കുന്നു.
അങ്ങനെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. ചെറിയ ഒരു വെള്ളച്ചാട്ടം. വെള്ളമൊഴുകിയൊഴുകി മിനുസ്സപ്പെട്ട പാറ. അത് ചെന്നെത്തുന്നിടം നമ്മുടെ അരക്കൊപ്പം മാത്രം ആഴമുള്ള കുഞ്ഞു കുളം. വെള്ളച്ചാട്ടം കണ്ടതും അനീസും സിറാജിക്കയും വെള്ളമൊഴുകുന്ന പാറപുറത്ത് ചെന്നിരുന്നതും വാണം വിട്ടതുപോലെ ഒറ്റ പാച്ചിലായിരുന്നു. കാണുന്നവർക്ക് ഉള്ളിൽ പേടി തോന്നുമെങ്കിലും അവരതാസ്വദിക്കുന്നുണ്ട് എന്ന് അവരുടെ മുഖങ്ങലില്‍ നിന്ന് വ്യക്തം. പിന്നെ ഒന്നും നോക്കിയില്ല ഓരോരുത്തരായി ഒഴുകാൻ തുടങ്ങി. കാണുന്ന പേടിയേയുള്ളു സംഭവം സിമ്പിൾ ആണ്. എല്ലാവരുടെയും ഊഴം മൂന്നും നാലും വട്ടം കഴിഞ്ഞെങ്കിലും നമ്മുടെ മനസ്സിന് ധൈര്യവും ഊർജവും എപ്പഴും തരുന്ന ഷാഹിനക്ക മാത്രം സ്റ്റെപ്പിട്ട് നിൽക്കുകയായിരുന്നു. ഒരുപാട് തവണ പാറയിലൂടെ ഒഴുകാൻ നോക്കിയെങ്കിലും അദ്ദേഹത്തെ എന്തോ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാവരുടെയും പ്രോത്സാഹനത്തിന് വഴങ്ങി മൂപ്പരും ഒഴുകി വന്നുത് ഏവര്‍ക്കും സന്തോഷം നല്‍കി. ഈ കുളത്തിനപ്പുറം താഴ്‌വരയാണ്. വെള്ളം വീണ്ടും വലിയ പാറക്കെട്ടുകളിൽക്കിടയിലൂടെ അങ്ങനെ താഴേക്ക് ഒഴുകി പോകുന്നിടം. ഇച്ചാനുവും സുഹൈൽക്കയും അങ്ങോട്ട് പോകുന്നത് കണ്ട് ഞാനും വെറുതെ കൂടെപ്പോയി. ഇടക്ക് വെച്ച് അവിടെയൊന്നും ഇല്ലാന്ന് പറഞ്ഞ് ഇച്ചാനു തിരികെ നടന്നു. ഞൊടിയിടയിൽ സുഹൈൽക്ക അവനോട് വളരെ ലാഘവത്തോടെ "ആ കല്ല് ചവിട്ടേണ്ട അതിന്റെ അടിയിൽ പാമ്പുണ്ട്" എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു. ഇച്ചാനുവാണെങ്കിൽ ആ കല്ല് ചവിട്ടാതെ എങ്ങനെ ഇറങ്ങും എന്നറിയാതെ പരിഭ്രമിച്ച് നിൽക്കുന്നു. പാമ്പ് ചത്തതാണോ എന്ന് ചോദിച്ചപ്പോൾ "നമ്മൾ ഇപ്പോ എന്തിനാ അതിനെ തൊട്ടുനോക്കി ബുദ്ധിമുട്ടാക്കണത്" എന്നായിരുന്നു സുഹൈലക്കാടെ മറുപടി. ഒരുകണക്കിന് അതിനെ ചാടികടന്നവൻ വന്നു. പാമ്പിന്റെ തല കല്ലിന്റെ ഉള്ളിലായിട്ടാണ് കാണുന്നത്. വാൽ മാത്രമാണ് പുറത്ത്. ഒരുപക്ഷെ ഇച്ചാനു പോകും വഴി കല്ലിൽ ചവിട്ടിയപ്പോൾ പാമ്പിന്റെ കഥ കഴിഞ്ഞതാവാം. അല്ലെങ്കിൽ നേരത്തേ മൂപ്പര് പറഞ്ഞതുപോലെ നമ്മളെന്തിനാ വെറുതെ തൊട്ടുനോക്കി ബുദ്ധിമുട്ടാക്കുന്നത്.
നേരം ഇരുട്ടി തുടങ്ങി വെള്ളത്തിന്റെ ഒഴുക്കും തണുപ്പും കൂടി വന്നു ഞങ്ങളപ്പഴേക്കും അനീസിന്റെ ഐ-ഫോണിൽ ഓരോരുത്തരും പാറയിലുടെ ഒഴുകി വരുന്ന ഫോട്ടോയും വിഡിയോകളും പകർത്തി തിരിച്ച് കയറാൻ തുടങ്ങി. സുഹൈൽക്കയാണ് കൂട്ടത്തിൽ ഫോട്ടോ ഭ്രാന്തൻ. ഫോട്ടോ എടുക്കേണ്ട താമസം അത് ഡോക്യുമെന്റ് ഫയൽ ആയി വാട്സപ്പില്‍ കിട്ടണം. മൂപ്പരതാണ് ഐറ്റം. തിരിച്ചു കയറും വഴി രസകരമായ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നു. അവിടെയെല്ലാം ഇരുന്നും കുളിച്ചും ഫോട്ടോയെടുത്തും വെള്ളത്തിന്റെ തണുപ്പാസ്വദിച്ചും ഞങ്ങൾ പതിയെ നടന്നു കയറി.
ഏകദേശം മഗ്‌രിബിന്റെ സമയത് ഞങ്ങൾ കൂടണഞ്ഞു. അസ്തമയ സൂര്യൻ വിണ്ണിൽ ചായം പൂശിയിരിക്കുന്നു. ആ വർണ്ണാഭമായ കാഴ്ച ഫോണിൽ പകർത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ചിലർ. എത്ര ഫോണിൽ പകർത്തിയാലും നമ്മുടെ കണ്ണിലൂടെ കാണുന്ന കാഴ്ച്ചകളുടെ ആഴവും പരപ്പും വേറിട്ട് നിൽക്കുമെന്നത് തീർച്ച. പിന്നെ നമസ്കാരത്തിനുള്ള തയ്യാറെടുപ്പായിരുന്നു. ചിലരാണേല്‍ "ഇനി കുളികെണ്ട വെള്ളത്തിൽ തന്നെയായിരുന്നില്ലേ" എന്നും മറ്റു ചിലർ "സോപ്പ് ഇട്ട് ബാത്‌റൂമിൽ കുളിച്ചാലേ കുളിയാകൂ" എന്നുമായിരുന്നു. ഇപ്രാവശ്യം നമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഇച്ചാനുവായിരുന്നു. ഹൃദയ സ്പർശിയായ ഖുർആൻ പാരായണത്തിലലിഞ്ഞു നാഥനിലേക്ക് മനം കൂർപ്പിച്ച് ഞങ്ങള്‍ ശുക്റോതി.
പിന്നെ കുറച്ച് വിശ്രമം. കഥകളും തമാശകളും പറഞ്ഞ് ഒരുമിച്ച് ഇരുന്നും കിടന്നും അങ്ങനെ കുറച്ച് നേരം. അപ്പഴേക്കും താഴെ കാമ്പ് ഫയർ കത്തിക്കുന്നതിന്റെ തിരക്കായി. തീകായാൻ എളുപ്പത്തിനായി കാറ്റ് തുപ്പുന്ന ഒരു യന്ത്രം അവിടെ ഉണ്ടായിരുന്നു. ചില വിരുതന്മാരുടെ ശ്രദ്ധ അതിലായിരുന്നു. അത് തീയിലേക്ക് വെക്കുമ്പോൾ പറക്കുന്ന തീപ്പൊരി ഫോട്ടോ എടുക്കാനായിരുന്നു മറ്റു ചിലർക്ക് താല്‌പര്യം. അങ്ങനെയിരിക്കെ മെയിൻ ഐറ്റം ഓൺ സ്റ്റേജ് ബാര്‍ബിക്യൂ ചെയ്യാനുള്ള മസാല തേച്ചുമിനുക്കിയ കോഴിയുമായി രാജാ അണ്ണന്റെ എൻട്രി. തീകാഞ്ഞതും കോഴി ചുട്ടെടുക്കാൻ തുടങ്ങി. മഡ് ഹൗസിലേക്ക് വരുമ്പോൾ പറഞ്ഞ ഹൈപ്പൊന്നും അതിന്റെ രുചിയിൽ തോന്നിയില്ല. നല്ല എരിവുണ്ടായിരുന്നു. എല്ലാവരും കൂടെ കൈയിട്ട് വാരി കഴിക്കുമ്പോളുള്ള രസവും ഓളവും, അതായിരുന്നു ഏക ഹൈലൈറ്റ്.
ബാർബിക്യു കഴിച്ച് കഴിഞ്ഞതും എല്ലാവരും ഉഷാറായി. പിന്നെ കലാ പരിപാടികൾ തുടങ്ങി. അന്താക്ഷരിക്കുള്ള ടീം പ്രസിഡന്റ പ്രഖ്യാപിച്ചു. അളിയന്മാർ ഒരു ടീം. ബാക്കിയുള്ളവർ വേറെ ടീം. അളിയന്മാരേ തോല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേകം സമ്മാനം പ്രഖ്യാപിച്ചിരുന്നു. വളരെ ആവേശപൂർവം കളി മുന്നോട്ടുപോയി. ഭാവി ഭാവ ഗായകർ ഞങ്ങളിൽ ഭദ്രമെന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങുമ്പഴേക്കും ഞങ്ങളെ രാത്രി ഭക്ഷണത്തിനായി വിളിച്ചു. ചപ്പാത്തിയും ചിക്കൻ കറിയും. വളരെ ആവേശത്തോടെ ആവിപറക്കുന്ന നല്ല മണമുള്ള ചിക്കൻ കറികൂട്ടി ഒരു കഷ്ണം ചപ്പാത്തി കഴിച്ചെങ്കിലും പ്രതീക്ഷകൾ അവിടെ തകർന്നു. ചെറിയ കൈപ്പാണ് ആദ്യം കിട്ടിയ രുചി. ഒന്നുരണ്ടു വട്ടം വീണ്ടും കഴിച്ചു നോക്കിയപ്പോൾ കാര്യം മനസിലായി. മല്ലിപ്പൊടിയുടെ അതിപ്രസരമുണ്ട്, പിന്നെ ഒന്ന് കളറാക്കാൻ അണ്ണന്‍ അതിലേക്ക് പൈനാപ്പിള്‍ എസ്സെന്‍സുമിട്ടിരുന്നു. അനീസും സിറാജിക്കയും ഒരേസ്വരത്തിൽ പറഞ്ഞു അണ്ണന്റെ അമ്മയില്ലാത്തതിന്റെ കുറവാണ് ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം എന്ന്. രാജാ അണ്ണന്റെ അമ്മ അവരുടെ അമ്പലത്തിലെ പൂരത്തിന് പോയിരിക്കായിരുന്നു. ഭക്ഷണം അമ്മയുടെ ഡിപാര്‍ട്ട്മെന്റ് ആയിരുന്നു. അതിന്റെ വ്യത്യാസം ശരിക്കും മനസ്സിലായി. വല്ല്യ മോശല്ലാത്ത ഭക്ഷണം ആയിരുന്നു, പക്ഷെ അനീസ് മുൻപ് തന്ന ഹൈപ്പിൽ കുടിങ്ങിപ്പോയത് കൊണ്ടാവുമെന്ന് ഞങ്ങളും സമാശ്വസിച്ചു.
ഭക്ഷണം കഴിഞ്ഞ് റൂമിൽ ചെന്ന് അല്പം വിശ്രമിച്ച ശേഷം സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കടന്നു. അതിലിടക്ക് ഉറക്കത്തിലേക്ക് വഴുതിപ്പോയി സുബ്ഹിവരെ സെക്രട്ടേറിയറ്റിൽ ഇരുന്നവരുമുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾക്കൊടുവിൽ സെക്രട്ടേറിയറ്റ് പിരിഞ്ഞ് ഉറങ്ങാനായി രണ്ടു റൂമിലേക്കായി പിരിഞ്ഞു.
സുബഹി നമസ്‌കാരത്തിനായി എല്ലാവരും കൃത്യസമയത്തു തന്നെ ഉണർന്നു. റമദാനില്‍ അത്താഴത്തിന് വെച്ച അലാം ഇനിയും ഓഫാക്കിയിട്ടില്ലാത്തതിനാല്‍ 4 മണിക്ക് തന്നെ പലരും ഉണർന്നിരുന്നു. സുബഹി നമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഈയുള്ളവനെയാണ് നിയോഗിച്ചത്. തലേ ദിവസം കന്തൂറയിട്ട് നടന്നത് കൊണ്ട് അ:ഷെയ്ഖ് അൻസാർ അൽ കന്തൂരി എന്ന പേര് വീണിരുന്നു. അങ്ങനെ ഷെയ്ഖ് ആയി തന്നെ ഇമാമത്തു നിന്നു. പൊതുവെ പുലർച്ചെയുള്ള തണുപ്പും ഈ സ്ഥലത്തിന്റെ പ്രത്യേക കാലാവസ്ഥയും ശ്വാസം എടുത്ത് പാരായണം ചെയ്യാൻ കുറച്ച് പ്രയാസപ്പെടുത്തി. ഇടയിലെപ്പഴോ വിറയലും കയറി വന്നപ്പോള്‍. ശുഭം!
നമസ്‌കാര ശേഷം വീണ്ടും ഒരുമിച്ചിരുന്നു ഒരുപാട് സംസാരിച്ചു ഇടക്ക് വെച്ച് ഉറക്കത്തിലേക്കു വഴുതി പോയവരും രണ്ട് റക്അത്ത് ഉറങ്ങാൻ പോയവരുമുണ്ടായിരുന്നു. മറ്റുചിലർ മലമുകളിലെ പ്രഭാതം മനസ്സിലും ഫോണിലും പകർത്തി നേരം വെളുപ്പിച്ചു.
പ്രാഥമിക കൃത്യ നിർവഹണത്തിന് ശേഷം നല്ല കട്ടൻ ചായയും കുടിച്ച് അടുത്ത വ്യൂ പോയിന്റിലേക്ക് കാല്‍നടയായി യാത്ര തിരിച്ചു. വലിയ സാഹസങ്ങൾ ഒന്നുമില്ലെങ്കിലും ഇറക്കവും കയറ്റവും പ്രയാസപ്പെടുത്തി. കുത്തനെയുള്ള ഇറക്കങ്ങൾ കാല്‍മുട്ടുകള്‍ക്ക് പ്രതിസന്ധിയാകുമ്പോൾ കയറ്റങ്ങൾ ആളെ ശ്വാസം മുട്ടിച്ചു . ഇഞ്ചിപ്പുല്ല് കൃഷിയിടങ്ങളിലൂടെ പുല്ല് തൈല വാസനയോടെ ഉന്മേഷത്തോടെ യൂക്കാലി മരങ്ങളും ഇലകളും തഴുകി പ്രസന്നവദരായി വ്യൂ പോയിന്റിൽ എത്തി. ഇഞ്ചിപ്പുല്‍ കൃഷിയുള്ളതു കൊണ്ട് തന്നെ അട്ടകള്‍ ഇല്ലായിരുന്നു. അത് ചെറുതല്ലാത്തൊരു ആശ്വാസമായിരുന്നു. ചുറ്റിലും മലകളും ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ചിലർ ഉറക്കെ കൂകി വിളിച്ചു നോക്കി. മറ്റുചിലർ നല്ല ഫ്രെയിമിനായുള്ള തിരച്ചിലിലായിരുന്നു. ഒടുവിൽ ഫോൺ ഒരു മര കഷ്ണത്തില്‍ ചാരി ഗ്രൂപ്പ് ഫോട്ടോയെടുത്തു.
വിശപ്പിന്റെ വിളിനാളങ്ങൾ ആമാശയവും കടന്ന് ചെവിയിൽ മദ്ദളം കൊട്ടുന്നുണ്ടായിരുന്നു. ഇറങ്ങി വന്ന വഴികൾ കയറിച്ചെല്ലാൻ ലേശം പ്രയാസപ്പെട്ടു. മഡ് ഹൗസ് എത്തിയതും കയ്യും മുഖവും കഴുകി തീൻ മേശയിലേക്കോടി. നല്ല ആവി പറക്കുന്ന പുട്ടും കടലയും പപ്പടവും. തലേന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സിമ്പിൾ ഭക്ഷണം. ഭക്ഷണം കഴിഞ്ഞ് വീണ്ടും ഇത്തിരി നേരം ഉറങ്ങാനും നടു നിവര്‍ത്താനും ഓടിയവരാണ് ഏറെയും.
സമയം വല്ലാതെ വൈകുന്നതിനുമുന്‍പ് എല്ലാവരും തിരിച്ച് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലേക്ക് കടന്നു. എത്ര കുളിച്ചാലും മതി വരാത്ത മലമുകളിൽ നിന്നൂറിയൊലിച്ചു വരുന്ന തണുത്ത വെള്ളത്തിലുള്ള നീരാട്ട്. ഒരേ സമയം മെയ്യും മനസ്സും കുളിരണിയിച്ച നിമിഷങ്ങൾ.
ജീപ്പിലുടെ കയറിയ വഴികൾ ഇനി നടന്നിറങ്ങാം എന്ന സമവായത്തിൽ എല്ലാവരും എത്തിയിരുന്നു. അതിനായി വേറെ പൈസ ചിലവാക്കണ്ട എന്നതായിരുന്നു തീരുമാനം. ലഗേജ് താങ്ങി 45 മിനിട്ടുള്ള നടത്തം വല്ലാത്ത അനുഭവമായിരുന്നു. ഇടക്ക് വഴിയിൽ കാണുന്ന അരുവിയിൽ നിന്ന് മുഖം കഴുകിയും കാൽ നനച്ചും എല്ലാ പ്രയാസങ്ങളും മറന്ന് കയ്യിൽ ഒരു വടിയും കുത്തി ലക്ഷ്യസ്ഥാനത്തിലേക്ക് നടന്നെത്തി. ലഗേജുകളെല്ലാം വണ്ടിയിൽ നിറച്ച് തിരിച്ചുള്ള യാത്രക്കൊരുങ്ങി.
മൂന്നാർ വഴി ഇറങ്ങി വരാം എന്നായിരുന്നു തീരുമാനം. വരും വഴി ശർക്കര ഉണ്ടാകുന്ന സ്ഥലത്തു പോയി ശർക്കര വാങ്ങണം. പറ്റുമെങ്കിൽ വേറെയും സ്ഥലങ്ങൾ കാണണം എന്നൊക്കെ ആഗ്രഹമുണ്ടായിരുങ്കിലും ശർക്കര വാങ്ങിയതല്ലാതെ വേറെ ഒന്നിനും സമയം ഉണ്ടായിരുന്നില്ല.
തലേന്ന് ഉച്ചക്ക് ഊണ് കഴിച്ചിടത് തന്നെ പോയി നാടൻ ഊണ്ണും ഓംലെറ്റും കഴിച്ച് കാടും ചുരവും താണ്ടിയിറങ്ങി. ഫ്രണ്ട് സീറ്റിൽ ഇടക്ക് ചെയർമാനുപകരം ഇച്ചാനു വന്നിരിന്നിരുന്നു. വണ്ടിയിലെ സംസാരവിഷയം തലേന്ന് പാറ കെട്ടിൽ വെച്ച് കണ്ട പാമ്പിനെക്കുറിച്ചായിരുന്നു. പൊടുന്നനെ കാലിൽ ചൊറിഞ്ഞ ഇച്ചാനുവിന്റെ കയ്യിൽ ചോര കണ്ടു. ഞാൻ അല്പം ഭയന്നു. അല്പമല്ലാതെ അവനും. അട്ട കടിച്ചതാവണേയെന്ന് ഉള്ളിൽ തട്ടി പ്രാർത്ഥിച്ചു. ഞാൻ വേഗം വണ്ടി ഒതുക്കി. അവൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. കാലിൽ നിന്ന് ചോര നിർത്താതെ ഒഴുകുന്നൂ. കാലിൽ രണ്ട് കുത്തുമുണ്ട്. ആകെ പരിഭ്രമിച്ചു നിൽകുമ്പോൾ അതാ വണ്ടിയിൽ നിന്ന് ഒരു ഉണ്ടപ്പന്‍ അട്ട നിരങ്ങി നീങ്ങുന്നു. കാലിൽ ചൊറിഞ്ഞപ്പോൾ പാവം വീണുപോയതാണ്.
അൽഹംദുലില്ലാഹ് !! മനസ്സിൽ ഉറക്കെ മന്ദ്രിച്ചു. കാടിറങ്ങി വരും വഴി ചായ കുടിക്കാൻ നിർത്തിയപ്പോൾ കയറിക്കൂടിയതാണ് എന്ന് തോനുന്നു. വഴിയിൽ ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ അരികിലായി ഒരു ചായക്കട കണ്ട് ഞങ്ങൾ വണ്ടി നിർത്തിയിരുന്നു. വെള്ളത്തിനിടയിലെ പാറയിൽ ഇരുന്ന് ചായ കുടിച്ച് കുറച്ച് ഫോട്ടൊ എടുത്തതും പോരാഞ്ഞിട്ട്, ലേശം കൗതുകം കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ഇച്ചാനു ഈ പാറക്കെട്ടും കടന്ന് തേയിലത്തോട്ടത്തിന്റെ മുകളിൽ കയറിയിരുന്നു. കൂടെ ഞാനും. അങ്ങനെ കിട്ടിയതാണീ അട്ട-കടിയെന്ന് മനസ്സിലാക്കി. കാലൊക്കെ കഴുകി വീണ്ടും യാത്ര തുടർന്നുവെങ്കിലും എനിക്കും കാലിൽ എന്തോ അരിക്കുന്നത് പോലെയൊരു പ്രയാസം അനുഭവപ്പെട്ടു. ഞാൻ അത് അത്ര കാര്യമാക്കിയില്ല. കാരണം പൊതുവേ അട്ട കടിച്ചത് കണ്ടാൽ തന്നെ കൂടെയുള്ളവർക്കും തന്റെ മേലും അട്ടയുണ്ടോ എന്ന് തോന്നാറുള്ളതാണല്ലോ. എങ്കിലും വണ്ടി ഓടിക്കുന്നതിന്റെ ഇടക്ക് എന്റെ കാലിൽ ഇടക്കിടക്ക് ഞാൻ തൊട്ടുനോക്കികൊണ്ടിരുന്നു. പൊടുന്നനെ ഒരു തണുപ്പ് തോന്നിയപ്പോൾ ഞാൻ വേഗം വണ്ടി നിർത്തി നോക്കി. അതാ എന്റെ കാലിലും ഒരു അട്ട. അപ്പഴേക്കും ഇച്ചാനു ബോഡി സ്പ്രെ എടുത്ത് അട്ടയെ ലക്ഷ്യമാക്കി ഒറ്റ അടി. അതങ്ങനെ കൊഴിഞ്ഞു താഴെ വീണു.
ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അടിമാലി എത്തിയതോടെ പള്ളിയിൽ കയറി ളുഹറും അസ്വറും നമസ്കരിച്ചു. നമസ്കാരശേഷം നല്ല പാൽ ചായയും ചായക്കടികളും കഴിച്ച് അല്പം വിശ്രമിച്ചതിന് ശേഷം യാത്ര വീണ്ടും തുടർന്നു. വണ്ടിയുള്ളവരെല്ലാം നല്ല ഉറക്കത്തിന്റെ മൂഡിലായിരുന്നു. അധികം സംസാരങ്ങൾ ഉണ്ടായിരുന്നില്ല. പാട്ടുകൾ മാറി മാറി വന്നു കൊണ്ടിരുന്നു.
പിന്നീടുള്ള യാത്രയിലുടനീളം മഡ് ഹൗസും അവിടെത്തെ അനുഭവങ്ങളും മനസ്സിൽ മിന്നി മറഞ്ഞു. ഞാൻ ആരൊക്കെ ആയിട്ടാണ് യാത്ര ചെയ്യുന്നത്, ഇവരെയൊക്കെ ഞാൻ എങ്ങനെ പരിചയപ്പെട്ടു, ഞങ്ങൾക്ക് എങ്ങനെ പരസ്‌പരം യാത്ര ചെയ്യാനും മനസ്സിലാക്കാനും സ്നേഹിക്കാനും സാധിക്കുന്നു. അങ്ങനെ അങ്ങനെ പലവിതങ്ങളായ ചോദ്യങ്ങൾ. അതിനെല്ലാം ഒരൊറ്റ ഉത്തരം മാത്രം മനസ്സിൽ വ്യക്തമായി തെളിഞ്ഞു നിന്നു "അൽ മുതഹാബീന ഫില്ലാഹ്" അല്ലാഹുവിനു വേണ്ടി പരസ്‌പരം സ്നേഹിച്ചവർ.
.jpeg)



